ഇടുക്കി: മൂന്നാർ ചിന്നക്കനാലിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ കർഷകരുടെ വ്യാപക പ്രതിഷേധം. സിങ്ക് കണ്ടത്ത് നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തി. കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഇന്ന് രാവിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് പിന്നാലെ ചിന്നക്കനാലിലെ സിങ്ക് കണ്ടം, മൂന്നൂറ്റി കോളനി ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വൈകീട്ടോടുകൂടി പ്രതിഷേധക്കാർ പന്തം കൊളുത്തി പ്രകടനം നടത്തിയത്.
പ്രദേശത്തെ ജനങ്ങളെ അകാരണമായി ഭീതിയിലാക്കുന്നു. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു. ഈ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
മൂന്നാർ മേഖലയിൽ 229.76 ഏക്കർ ഭൂമിയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ജില്ലാ കലക്ടറുടെ നിർദ്ദേശമനുസരിച്ച് ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ അനധികൃതമായി കൈവശം വച്ച 224.21 ഏക്കർ സ്ഥലവും അതിലെ കെട്ടിടവും ഏറ്റെടുത്തു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ സർക്കാരിനു അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് നടപടി.
ആനവിരട്ടി വില്ലേജിലെ റീസർവേ ബ്ലോക്ക് 12ൽ സർവ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ 5.55 ഏക്കർ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റവും ഇന്ന് ഒഴിപ്പിച്ചു.
സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, ഭൂ സംരക്ഷണ സേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്. സ്ഥലം ഏറ്റെടുത്തു അവിടെ ഉണ്ടായിരുന്ന കെട്ടിടം സീൽ ചെയ്ത് സർക്കാർ അധീനതയിലാണെന്നു സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക