ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോടതി ജാമ്യം അനുവദിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കാസർകോട് ജില്ല സെഷൻസ് കോടതിയാണ് സുരേന്ദ്രൻ അടക്കം കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് സുരേന്ദ്രൻ അടക്കം 6 പ്രതികൾ കോടതിയിൽ ഹാജരായത്. പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിച്ച കോടതിയിൽ കേസ് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രതിഭാഗം ഉന്നയിച്ച വാദം.
2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, യുവമോർച്ചയുടെ മുൻ സംസ്ഥാന ട്രഷററായ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ മണികണ്ഠ റൈ, ലോഗേഷ് നോണ്ടാ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോൾ സുരേന്ദ്രനടക്കമുള്ള പ്രതികളോട് കോടതിയിൽ ഹാജരാവാൻ നിർദ്ദേശം നൽകിയതിനെത്തുടർന്ന് ഇതാദ്യമായാണ് കേസിൽ സുരേന്ദ്രൻ കോടതിയിൽ ഹാജരാകുന്നത്. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക