ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓര്ഗനൈസേഷൻ (എസ്.സി.ഒ) കൂട്ടായ്മയിലെ അംഗങ്ങള്‍ മേഖലയിലെ സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വനം ചെയ്തു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്നലെ കിര്‍ഗിസ്ഥാനിലെ ബിഷ്കെകില് എസ്.സി.ഒ കൗണ്‍സില്‍ ഒഫ് ഹെഡ്സ് ഒഫ് ഗവണ്മെന്റിന്റെ 22ാം സെഷനിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേസമയം അദ്ദേഹത്തിന്റെ പരാമർശം ചൈനയെ ഉന്നംവച്ചുള്ളതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങള്‍ പാലിക്കണം. പ്രാദേശിക അഖണ്ഡതയേയും പരമാധികാരത്തേയും ബഹുമാനിച്ചും സാമ്പത്തിക സഹകരണം പ്രോത്സാഹിക്കണം. അവ്യക്തമായ സംരംഭങ്ങളുടെ പേരില്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ കടത്തില്‍ മുങ്ങാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെ അടിസ്ഥാന വികസന പദ്ധതിയുടെ പേരില്‍ കടക്കെണിയിലാക്കുന്ന ചൈനീസ് തന്ത്രത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ ബീജിംഗ് ആസ്ഥാനമായി 2001ല്‍ രൂപീകൃതമായ സംഘടനയില്‍ ഇന്ത്യ, റഷ്യ, ചൈന, ഇറാൻ, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ, കിര്‍ഗിസ്ഥാൻ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക