ബെംഗളൂരു: കാവേരി നദീജല റഗുലേഷന് കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കാവേരി നദിയില്‍ ആവശ്യത്തിന് വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.കെ ശിവകുമാറിന്റെ മറുപടി.
നവംബര്‍ ഒന്നുമുതല്‍ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് കാവേരി നദീജല റഗുലേഷന് കമ്മിറ്റി കര്‍ണാടകയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡി കെ ശിവകുമാര്‍ പ്രസ്താവന ഇറക്കിയത്. കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അയല്‍ സംസ്ഥാനത്തേക്ക് വെള്ളം വിട്ടുനല്‍കാന്‍ പര്യാപ്തമല്ലെന്ന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന ശിവകുമാര്‍ പറഞ്ഞു.
കെആര്‍എസ്, കബനി അണക്കെട്ടുകളില്‍ നിന്ന് 815 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട്ടിലേക്ക് സ്വാഭാവികമായി ഒഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാവേരി നദീതടത്തില്‍ 51 ടിഎംസി വെള്ളമേ ബാക്കിയുള്ളൂ. നിലവില്‍ സംഭരിക്കുന്ന വെള്ളം കൊണ്ട് സംസ്ഥാനത്തിനു് കുടിവെള്ളത്തിന്റെ ആവശ്യകത നിറവേറ്റേണ്ടതുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. പ്രതിദിനം 13,000 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക