സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ന് തിരുവനന്തപുരം ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയം എന്നും ഇനി എല്ലാവർഷവും കേരളീയം സംഘടിപ്പിക്കും എന്നും ഉദ്ഘാടന കർമ്മം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളീയതയിൽ അഭിമാനിക്കുന്ന മനസ്സ് കേരളീയർക്ക് ഉണ്ടാകണമെന്നും കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും നിർഭാഗ്യവശാൽ നാം അത് തിരിച്ചറിയാറില്ല എന്നും ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ആ രീതി മാറേണ്ടതാണ് എന്നും ഓർമിപ്പിച്ചു.
കേരളീയം പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാരംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. തെരുവുവേദികൾ അടക്കം 44 ഇടങ്ങളിൽ ഏഴ് ദിവസങ്ങളിലായി നടക്കുന്ന കേരളീയം പരിപാടിയിൽ കലാസാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി കേരളീയം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയത്തിനൊപ്പം സമാന്തരമായി തുടക്കം കുറിക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ എംടി വാസുദേവൻ നായർക്ക് സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭ അവാർഡും മുഖ്യമന്ത്രി സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക