കേരള പൊലീസ് സേനയുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമാണെന്നും പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും ഘട്ടത്തിൽ കേരളം ഇത് അനുഭവിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പൊലീസിന്റെ കേരള പിറവി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ അദ്ദേഹം സമ്മാനിച്ചു.
പ്രതിസന്ധിഘട്ടങ്ങളിൽ നാടിനാകെ തുണയാകുന്ന, സാമൂഹ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ഒരു സേനയായി അനുഭവത്തിലൂടെ കേരള പൊലീസിനെ ജനങ്ങൾ കാണുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ നേർവഴിക്കു നയിക്കൽ, വിശക്കുന്നവർക്കു ഭക്ഷണം നൽകൽ, അഗതികൾക്ക് ആശ്രയം നൽകൽ തുടങ്ങിയവയല്ലാം പൊലീസിനു ചെയ്യാനാകുമെന്നു വിവിധ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്നു. സാമൂഹ്യപ്രതിബന്ധതയോടെയുള്ള ഇടപെടലുകളാണ് ഇവയെല്ലാം. ഇത് ഇനിയും തുടരണം.
കഴിഞ്ഞ ഏഴര വർഷത്തിനിടെ പൊലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച കൺവിക്ഷൻ റേറ്റ് നേടാൻ കഴിഞ്ഞ സേനയാണു കേരള പൊലീസ്. കുറ്റാന്വേഷണത്തിൽ ആധുനിക സാങ്കേതികവിദ്യ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതും കേരള പൊലീസാണ്. ഇന്റർനെറ്റും ഫൈബർ കണക്റ്റിവിറ്റിയുമില്ലാത്ത ഒരു പൊലീസ് സ്റ്റേഷനും കേരളത്തിൽ ഇന്ന് ഇല്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കുന്നതിനുള്ള സാങ്കേതികവിദ്യ കേരള പൊലീസിനുണ്ട്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ രംഗത്തു കേരള പൊലീസ് ആർജിച്ച മികവും എടുത്തുപറയത്തക്കതാണ്. ആധുനികലോകത്തിന് അനുയോജ്യമായ വിധത്തിൽ നൂതന സാങ്കേതികവിദ്യകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കേരള പൊലീസിനു കഴിയുന്നുവെന്നത് അഭിമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക