ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദ് സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ മരണത്തിന് ഉത്തരവാദി സർക്കാരാണ്. പിആർഎസ് വായ്പ സർക്കാർ കുടിശ്ശിക വരുത്തി. ഇത് കർഷകരെ വലിയ ദുരിതത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. മുൻപും കർഷക ആത്മഹത്യ ഉണ്ടായിട്ടുണ്ട്. ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ വാദങ്ങൾ ഒട്ടും ശരിയല്ല. അദ്ദേഹം വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.
സർക്കാരിന്റെ പക്കൽ പണമില്ലെന്നും എന്നാൽ ധൂത്ത് നടത്താൻ പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കേരളീയം’ ധൂർത്ത് അവസാനിക്കും മുമ്പ് നവകേരള സദസ്സിന്റെ പേരിൽ മറ്റൊരു ധൂർത്ത് കൂടി. പോക്കറ്റിൽ അഞ്ചു പൈസ ഇല്ലാത്തപ്പോൾ ഈ മാമാങ്കം നടത്തുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക