ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്കിനുള്ള വധശിക്ഷ കുഞ്ഞുങ്ങളെ അതിക്രമത്തിന് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സംവിധാനങ്ങൾ കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് പ്രവർത്തിച്ചത് എന്നും പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.
വെറും 35 ദിവസം കൊണ്ട് അന്വേഷണം പൂർത്തീകരിച്ച കേസിൽ 100 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിൽ വിചാരണയും പൂർത്തീകരിച്ച് അന്വേഷണസംഘവും പ്രോസിക്യൂഷനും കാര്യക്ഷമമായി പ്രവർത്തിച്ചു. കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകിയ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനേയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് മുഖ്യമന്ത്രി അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനേയും അഭിനന്ദിച്ചത്.
ക്രൂരതയ്ക്കിരയായ കുഞ്ഞിന്റെ കുടുംബത്തിന് എല്ലാവിധ സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തിയിരുന്നുവെങ്കിലും അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും എന്നും പറഞ്ഞു. ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇത്തരക്കാർക്ക് നേരെ നടപടി സ്വീകരിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളിൽ ഇടപെടുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് കോടതി വിധി എന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം;
ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.
ആലുവയിലെ ക്രൂരതയ്ക്കിരയായ കുഞ്ഞിന്റെ കുടുംബത്തിന് എല്ലാതരത്തിലുള്ള സഹായങ്ങളും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു. അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്ക് നേരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹമൊന്നാകെ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക