ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംനൂ നെഹാമ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. കുല്‍ഗാമിലെ ദംഹല്‍ ഹന്‍ജി പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. നിയന്ത്രണ രേഖയില്‍ (എല്‍ഒസി) നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് സംഭവം. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണ രേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്.
പിന്നാലെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് സൈന്യത്തിന് മനസിലായി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക