കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഇഡിയ്ക്ക് അനുമതി നല്കി ഹൈക്കോടതി. തോമസ് ഐസക്കിന് സമന്‍സ് അയയ്ക്കരുതെന്ന മുന്‍ ഇടക്കാല ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് ഇന്ന് ഹൈക്കോടതി പുതിയ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തോമസ് ഐസക്കിന് നേരത്തെ അയച്ച സമന്‍സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ സമന്‍സ് അയക്കാന്‍ തയ്യാറാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.
അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കോടതി നേരത്തെ ഇഡി യോട് പറഞ്ഞിരുന്നു. പുതിയ സമന്‍സ് അയയ്ക്കാന്‍ തയ്യാറാണെന്ന് ഇഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്. അന്വേഷണത്തിന്റെ പേരില്‍ ഇഡി തുടര്‍ച്ചയായി സമന്‍സ് നല്കി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് തോമസ് ഐസക്കിന് പുറമെ കിഫ്ബി സിഇഒ കെ.എം എബ്രഹാം, ജോയിന്റ ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
സമന്‍സ് അയക്കുന്നത് തടഞ്ഞിരുന്നങ്കിലും അന്വേഷണം തുടരാന്‍ തടസമില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം തടസപ്പെട്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമന്‍സ് അയയ്ക്കുന്നതില്‍ തടസമില്ലെന്നും അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക