കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേരാണ് യഥാർത്ഥത്തിൽ ഹീറോസ് എന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ സഹോദരൻ ജോനാഥനാണ് കേസ് തെളിയിക്കാൻ സഹായിച്ചവരിൽ ആദ്യത്തെ ഹീറോ.
പിന്നീട് ഹീറോയായത് തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തന്നെയാണ്. രേഖാചിത്രം വരച്ച് നൽകിയ ദമ്പതികളാണ് കേസിലെ മൂന്നാമത്തെ ഹീറോസ്. ഇവർ മൂന്നുപേരും നൽകിയ കൃത്യമായ വിവരങ്ങളാണ് കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചത്. കഴിഞ്ഞദിവസമാണ് തമിഴ്നാട് തെങ്കാശിയിൽ നിന്നും പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, ഇവരുടെ മകൾ അനുപമ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് രാവിലെയാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളാൻ കാരണമായത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ അച്ഛനോടുള്ള വ്യക്തി വൈരാഗ്യം ആണ് തട്ടിക്കൊണ്ടു പോകലിന് കാരണമായതെന്നും പ്രതി പറഞ്ഞിരുന്നു.
എന്നാൽ ഇത് കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഇവരെവീണ്ടും വിശദമായി ചോദ്യം ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളാണ് ആറുവയസ്സുകാരിയെ താനും കുടുംബവും ചേർന്ന് തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക