ഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി മുന്‍ കേന്ദ്രമന്ത്രിയും ഗോത്രവര്‍ഗ നേതാവുമായ വിഷ്ണുദേവ് സായിയെ പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടി നിരീക്ഷകരായി റായ്പുരിലെത്തിയ കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ടെ, സര്‍ബാനന്ദ സൊനോവാള്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എന്നിവരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗമാണ് വിഷ്ണുദേവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കെതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മൂന്നു തവണ ബിജെപി ഛത്തിസ്ഗഢ് സംസ്ഥാന അധ്യക്ഷ പദവി വഹിച്ച വിഷ്ണുദേവ് നാലു തവണ എംപിയായിരുന്നു. കുങ്കുരി അസംബ്ലി സീറ്റില്‍ 87,604 വോട്ടുകള്‍ക്കാണ് വിഷ്ണു ദേവ് സായി വിജയിച്ചത്. ആദ്യ മോദി മന്ത്രിസഭയില്‍ കേന്ദ്ര സ്റ്റീല്‍ സഹമന്ത്രിയും പതിനാറാം ലോക്സഭയില്‍ ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
അതേസമയം, വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന് ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യമനുസരിച്ച് ഈ മാസം 12നോ 13നോ സത്യപ്രതിജ്ഞ നടക്കുമെന്ന് പ്രമുഖ ബിജെപി നേതാവ് പറഞ്ഞു. നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് വിഷ്ണുദേവ് സായിയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക