ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനക്കും ഊര്‍ജം നല്കാന് നടപ്പാക്കുന്ന ‘ഫെയിം’ പദ്ധതി തുടരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രം.
നേരത്തെ ധനമന്ത്രാലയം പദ്ധതിയെ എതിര്‍ത്തിരുന്നെങ്കിലും മറ്റു വകുപ്പുകളുടെ ആവശ്യത്തെ തുടര്‍ന്ന് സബ്സിഡി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. പദ്ധതി പ്രകാരം ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ സബ്സിഡി നിരക്ക് കുറച്ചിരുന്നു.
ഈ വർഷം ആദ്യം സർക്കാർ സബ്സിഡി കുറച്ചതിനാൽ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ അത് ട്രാക്കിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഹരിത ഊർജങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ സ്വീകാര്യത സ്വാഭാവികമായി തന്നെ തിരിച്ചെത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ വാദിക്കുന്നത്.
നിലവില്‍ ‘ഫെയിം 2’ പദ്ധതി മാര്‍ച്ചോടെ അവസാനിക്കും. പദ്ധതി പ്രകാരം പത്ത് ലക്ഷത്തോളം വാഹനങ്ങള്‍ക്കാണ് സബ്സിഡി ആനുകൂല്യം ലഭിച്ചത്. ഇതിനായി സര്‍ക്കാര്‍ 10,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
അതേസമയം, ഇലക്ട്രിക് വാഹന രംഗത്തെ മുന്‍നിരക്കാരായ ടെസ്ല പോലുള്ള വമ്പന്‍ ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ അവതരിപ്പിക്കാനും ഒരുങ്ങവെയാണ് സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കുന്നത്.
വാഹന നിര്‍മാണ കമ്പനികള്‍ പുതിയ മോഡലുകള്‍ അണിയറയില്‍ ഒരുക്കുകയും ചാര്‍ജിങ് സ്റ്റേഷന് പോലുള്ള സൗകര്യങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്യുന്നതിനിടെ സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ബാറ്ററിയുടെ കിലോ വാട്ടിന് അനുസരിച്ചായിരുന്നു സബ്സിഡി കണക്കാക്കിയിരുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 10,000 രൂപ വീതമാണ് സബ്സിഡി ലഭിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തിൽ പദ്ധതി നീട്ടാൻ ഇടയില്ലെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെ വന്നാൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വീണ്ടും ഉയരും. ഇത് പുതിയൊരു മാറ്റത്തിന് ഒരുങ്ങുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക