ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് കേരള സർക്കാർ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിഠായിതെരുവിൽ ഗവർണറുടെ അപ്രഖ്യാപിത സന്ദർശനവും മറ്റും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ചത്.
ഗവർണർ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ചാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് അയച്ച കത്തിൽ ഗവർണർ ഭരണഘടനാ ചുമതല വഹിക്കുന്നില്ല എന്നും വിഐപി എന്ന നിലയിലുള്ള പ്രോട്ടോകോൾ ഗവർണർ ലംഘിച്ച് യാത്ര ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളും സർക്കാർ ഉന്നയിക്കുന്നു.
ഒരു വെല്ലുവിളി എന്ന നിലയിൽ പ്രോട്ടോകോൾ പാലിക്കാതെ കോഴിക്കോട് മിട്ടായിത്തെരുവിൽ ജനങ്ങളുടെ നടുവിലേക്ക് ഇറങ്ങിയ ഗവർണർ തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐയെ അടക്കം വെല്ലുവിളിച്ച് മാനാഞ്ചിറ മൈതാനത്തും എത്തി.
മിഠായിത്തെരുവിൽ കച്ചവടക്കാരിൽ നിന്ന് ഹൽവ രുചിച്ചും ആളുകൾക്കൊപ്പം ഫോട്ടോയെടുത്തും നടന്ന ഗവർണർ തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് ഇറങ്ങുകയാണെന്നും പറഞ്ഞിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയടക്കം മറ്റു മന്ത്രിമാരും ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക