ശബരിമലയിൽ വൻ ഭക്തജന തിരക്ക്. തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്നലെ മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ സീസണിൽ ഒരു ലക്ഷത്തിലധികം പേർ പതിനെട്ടാം പടി ചവിട്ടുന്നത് ഇത് ആദ്യമാണ്. തുടർച്ചയായ അവധി ദിനങ്ങളും മണ്ഡല പൂജ അടുത്തതും തിരക്കിന് കാരണമായെന്നാണ് വിലയിരുത്തൽ.
മണിക്കൂറുകൾ ഇടവിട്ടാണ് പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലയ്ക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം എരുമേലിയിൽ ശബരിമല തീർത്ഥാടകർ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധവുമായെത്തിയത്.
പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. തീർത്ഥാടകർ റോഡിൽ കുത്തിയിരുന്നതോടെ എരുമേലി റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു. കെഎസ്ആർടിസി അടക്കം ഇവർ തടഞ്ഞിട്ടു. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക