ജയിലിൽ ജാതി വിവേചനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിനും കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
തടവുകാർക്കിടയിൽ ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ജയിൽ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ എന്ന് ഹർജിയിൽ ആരോപിക്കുന്നു. വിഷയത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി കോടതിയെ സഹായിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദ്ദേശിച്ച കോടതി വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടതായി വ്യക്തമാക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെബി പർദിവാല, മനോജ മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് എല്ലാ സംസ്ഥാനങ്ങളിലും ജയിൽ ചട്ടങ്ങൾ പരിശോധിക്കണമെന്ന് കൂടി നിർദ്ദേശിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയായ സുകന്യ ശാന്തയാണ് ജയിലിനകത്ത് കടുത്ത ജാതി വിവേചനം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്.
ജയിലിൽ ശുചിമുറികൾ വൃത്തിയാക്കൽ ജോലി ചെയ്യിക്കുന്നത് പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരെ കൊണ്ട് മാത്രമാണ് എന്നും ജാതിയുടെ അടിസ്ഥാനത്തിലാണ് ജയിലിൽ തടവുകാർക്ക് ജോലി വീതം നൽകുന്നത് എന്നും ആയതിനാൽ ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ ജയിൽ ചട്ടങ്ങൾ പിൻവലിക്കണം എന്നും സുകന്യ ശാന്ത നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക