കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം ചെയ്ത അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. കഴിഞ്ഞ മാസം സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണർ നാമനിർദ്ദേശം ചെയ്ത 8 ബിജെപി അംഗങ്ങളുടെ പ്രവേശനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു.
സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിച്ച കോടതി സെനറ്റ് അംഗങ്ങളായി പ്രവർത്തിക്കുന്നതിന് ഇവർക്ക് തടസ്സമില്ലെന്ന് ഉറപ്പുവരുത്താനും നിർദ്ദേശിച്ചു. കഴിഞ്ഞമാസം എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സെനറ്റ് ഹാളിലേക്ക് പ്രവേശിക്കാനാവാതെ പത്മശ്രീ ജേതാവ് ബാലൻ പൂതേരി അടക്കമുള്ള സെനറ്റ് അംഗങ്ങൾ വിസി ഡോ എം കെ ജയരാജനെ കണ്ട് പരാതി അറിയിച്ച് മടങ്ങുകയായിരുന്നു.
എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളെയും കക്ഷിരഹിതരെയും സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ച എസ്എഫ്ഐക്കാർ സർവ്വകലാശാല ചാൻസിലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത 18 പേരിൽ ബിജെപിക്കാരെ മാത്രമാണ് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക