നാലു വയസ്സുള്ള മകനെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കൺസൾട്ടിങ് കമ്പനി സിഇഒ സുചന സേത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറു ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗോവയിലെ കോടതിയാണ് അഞ്ചുദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി നൽകിയത്.
വേർപിരിഞ്ഞ ഭർത്താവ് വെങ്കട്ട് രാമൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുചനയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും കുട്ടിയുടെയും പ്രതിയുടെയും ഡി എൻ എ പരിശോധന നടത്തണമെന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ ഉള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രതി ഇപ്പോഴും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും കുഞ്ഞിനെ കൊന്നത് നിഷേധിക്കുകയാണ് എന്നും പോലീസ് അറിയിച്ചു.
ഒരു ബാഗിൽ കുട്ടിയുടെ മൃതദേഹം കൊണ്ടുപോയി എന്നതുൾപ്പെടെ മറ്റെല്ലാ കാര്യങ്ങളും സമ്മതിച്ച പ്രതി കുട്ടിയെ കൊന്നത് താനാണെന്ന് സമ്മതിക്കാൻ വിസമ്മതിക്കുകയാണെന്നും ഭർത്താവാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആവർത്തിച്ച് അവകാശപ്പെടുകയാണ് എന്നും പോലീസ് അറിയിച്ചു.
ഗോവയിലെ അപ്പാർട്ട്മെന്റിൽ വച്ച് നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തി ബാഗിൽ ആക്കിയശേഷം ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ഈ മാസം ജനുവരി എട്ടിനാണ് കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് സുചന അറസ്റ്റിലാവുന്നത്. ഗോവ ടൗൺ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക