അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ ആതിഥേയത്വം വഹിക്കും. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ദിവസങ്ങൾക്ക് മുമ്പ് ശ്രീകോവിലിൽ സ്ഥാപിച്ച രാമക്ഷേത്രത്തിലെ രാമലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോദി രാവിലെ 10:25 ന് അയോധ്യയിലെത്തും.
ഇന്ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ 84 സെക്കൻഡ് ആയിരിക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ദൈർഘ്യം. ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരതി നടത്തും. 56 വിഭവങ്ങളോടുകൂടിയ നിവേദ്യമാകും ആദ്യം രാംലല്ലയ്ക്ക് നേദിക്കുക.
അതേസമയം അയോധ്യയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 13,000 സേനാംഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്രദേശ് പോലീസ് തേടിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 10,000 സിസിടിവികൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനവും പ്രദേശത്ത് സജ്ജമാണ്.
ദുരന്തനിവാരണസേനയും, റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെയും പല സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സരയൂ നദിയിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. അനുമതിയില്ലാത്ത ഒരുവാഹനംപോലും അയോധ്യയിലേക്ക് കടത്തിവിടുന്നില്ല. നേരത്തേ അയോധ്യയിലെത്തിയ, അനുമതിയില്ലാത്ത വാഹനങ്ങൾ റോഡിലിറക്കാനും അനുവദിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക