പണരഹിത സേവനവുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ. പണമില്ലാതെ സേവനം ഉറപ്പാക്കുന്ന ‘ക്യാഷ്ലസ് എവരിവേർ’ എന്ന സംരംഭത്തിന് ജനറൽ ഇൻഷുറൻസ് കൗൺസിൽ തുടക്കം കുറിച്ചു. ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയിൽ ഭാഗമല്ലാത്ത ആശുപത്രികളടക്കം ഏത് ആശുപത്രി വേണമെങ്കിലും ഈ പദ്ധതി പ്രകാരം പോളിസി ഉടമകൾക്ക് ചികിത്സയ്ക്കായി തിരഞ്ഞെടുക്കാൻ സാധിക്കും.
ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയിലുള്ള ആശുപത്രികളിൽ മാത്രമാണ് പണമില്ലാത്ത സേവനം ലഭ്യമായിരുന്നത്. ഇൻഷുറൻസ് കമ്പനി ശൃംഖലയിലുള്ള ആശുപത്രികളിൽ അല്ല ചികിത്സ തേടിയിരുന്നത് എങ്കിൽ പോളിസി ഉടമകൾക്ക് നിബന്ധനകൾ പ്രകാരം ചെലവായ പണം പിന്നീട് തിരിച്ചു നൽകുകയാണ് ചെയ്തിരുന്നത്. ഇതിന് ഉപഭോക്താക്കൾക്ക് ഏറെ കാലതാമസം നേരിട്ടിരുന്നു.
പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതിലൂടെ പോളിസി ഉടമകളുടെ ഈ ബുദ്ധിമുട്ട് ഇല്ലാതാക്കുക എന്നതാണ് ജി ഐ സി ലക്ഷ്യം വെക്കുന്നത്. ഇൻഷുറൻസ് കമ്പനിയെ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് 48 മണിക്കൂർ മുൻപ് വിവരമറിയിക്കണം,
അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പോളിസി ഉടമകൾ 48 മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിച്ചിരിക്കണം, പോളിസിയുടെ നിബന്ധനകൾക്ക് സ്വീകാര്യമായിട്ടുള്ള ക്ലെയിം ആയിരിക്കണം എന്നിവയൊക്കെയാണ് പണരഹിത സേവനം ലഭ്യമാകുന്നതിന് ജനറൽ ഇൻഷുറൻസ് കൗൺസിൽ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ.
ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത് ഉപഭോക്താക്കളുടെ ജീവിതം ആയാസരഹിതമാക്കുന്നതിന് വേണ്ടിയാണെന്ന് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്റെ എംഡിയും ജനറൽ ഇൻഷുറൻസ് കൗൺസിൽ ചെയർമാനുമായ തപൻ സിംഘൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക