രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ ജനുവരി 30ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവി ശിക്ഷ വിധിക്കും. കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
കേസിൽ പ്രതികളായ 15 പേരെയും കോടതി ഇന്ന് നേരിട്ട് കേൾക്കുകയും ശിക്ഷ തീയതി പ്രഖ്യാപിക്കുകയും ആയിരുന്നു. പ്രതികളിൽ പലരും കുടുംബത്തെ പറ്റിയുള്ള ആശങ്കയും ആരോഗ്യ പ്രശ്നങ്ങളും തുറന്നു പറയുകയും ചെയ്തു. കൊലപാതക കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന് അഞ്ചാംപ്രതി കോടതിയെ അറിയിച്ചപ്പോൾ ശിക്ഷിക്കപ്പെട്ടാൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ആറാം പ്രതി കോടതിയോട് അപേക്ഷിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയും അമ്മയും മക്കളും കോടതിയിൽ എത്തിയിരുന്നു. പ്രതികൾക്ക് മനപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതികളുടെ സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, മാനസികാരോഗ്യ റിപ്പോർട്ട് എന്നിവ കോടതി പരിഗണിക്കുകയും ചെയ്തു.
2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. അതിനുശേഷം 90 ദിവസം കൊണ്ട് പോലീസ് കേസിൽ കുറ്റപത്രം തയ്യാറാക്കുകയും 9 മാസം കൊണ്ട് വിചാരണ പൂർത്തിയാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക