സംസ്ഥാന ബജറ്റിലെ സ്വകാര്യ, വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നു. സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെ എന്നും ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം ഉണ്ടെന്നും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും സ്വകാര്യ നിക്ഷേപം നയം മാറ്റമല്ല എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരുന്നതോടെ വിദ്യാർഥികൾ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്കുറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും ആഗോളതലത്തിലാണ് സ്വകാര്യമേഖലയെ എതിർത്തതെന്നും സ്വകാര്യ നിക്ഷേപമാകാമെന്ന സിപിഐഎമ്മിന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുമതി നൽകുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനം വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയും ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞദിവസമാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയുണ്ടെന്ന് അറിയിച്ചത്.
വിദ്യാർത്ഥികൾക്ക് യാതൊരുതരത്തിലുള്ള വിവേചനവും ഉണ്ടാകാൻ പാടില്ലെന്നും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നത് സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കണം എന്നും ഇക്കാര്യങ്ങൾ സർക്കാറുമായി ചർച്ച ചെയ്യുമെന്നും അനുശ്രീ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക