തിരുവനന്തപുരം: വയനാട്ടിലെ റിസോർട്ടുകളിൽ രാത്രികാല ഡിജെ പാർട്ടികൾ നിയന്ത്രിക്കും. റിസോർട്ടുകളിലേക്ക് വന്യമൃഗങ്ങളെ ആകർഷിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് നിർദേശം നൽകി. വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും അതില്‍ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യു, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന കമാന്‍ഡ് കണ്ട്രോള് സെന്റര്‍ ശക്തിപ്പെടുത്തണമെന്നും ഇവരുള്‍പ്പെടുന്ന വാര്‍റൂം സജ്ജമാക്കണമെന്നും നിര്‍ദേശിച്ചു. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള അറിയിപ്പ് നല്‍കാനാകണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളായി. വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനുള്ള അനുമതി നല്കി കഴിഞ്ഞു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക