ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. താരം ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിറ്റിംഗ് എംപി സണ്ണി ഡിയോളിന് പകരക്കാരനായാണ് ലോകകപ്പ് ജേതാവിനെ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
യുവരാജ് സിംഗ് അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നിലവിൽ ഇതേക്കുറിച്ച് താരമോ പാർട്ടി വൃത്തങ്ങളോ ഔദ്യോഗിക പ്രഖ്യാനം നടത്തിയിട്ടില്ല. വൈകാതെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2017 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് യുവരാജ്. അർബുദത്തെ ചെറുത്ത് തോൽപ്പിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം കരിയറിലും വലിയ തിരിച്ചുവരവുകൾ നടത്തിയിട്ടുണ്ട്.
പഞ്ചാബ് നിയമസഭയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിക്കാണ് ഭൂരിപക്ഷം. 2022ൽ ആകെയുള്ള 117 സീറ്റിൽ 92ഉം നേടിയാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിൽ വന്നത്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് പഞ്ചാബിലുള്ളത്.
അതേസമയം മുന്‍ ഇന്ത്യന്‍ ഓപ്പണറും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധു ബിജെപിയിലേക്ക് മടങ്ങിയെത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക