തൃശൂർ: കൊട്ടിപ്പാറ പൂരത്തിനിടെ ആന ഇടഞ്ഞു. തൃശൂരിലെ ദേശമംഗലത്താണ് സംഭവമുണ്ടായത്. വ്യാഴാഴ്ച നടക്കുന്ന ദേശമംഗലം കൊട്ടിപ്പാറ പൂരത്തിനായി കൊണ്ടുവന്ന മനിശ്ശേരി കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 7.30-നാണ് സംഭവം
എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. പാപ്പാൻ അർജുനെ ആന കുടഞ്ഞ് താഴേക്ക് ഇടുകയായിരുന്നു. പരിക്കേറ്റ പാപ്പാനെ ഒറ്റപ്പാലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ കൊണ്ടുവന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഇറക്കിയശേഷം ആനയുടെ മുകളിൽനിന്ന് പാപ്പാൻ ഇറങ്ങാൻ ശ്രമിച്ചതോടെയാണ് ഇടഞ്ഞത്.
അനുനയിപ്പിച്ച് മുകളിൽനിന്ന് ഇറങ്ങാൻ പാപ്പാൻ ശ്രമിച്ചപ്പോൾ ആന തുമ്പിക്കൈ ഉപയോഗിച്ച് പാപ്പാനെ കുടഞ്ഞ് നിലത്തേക്ക് ഇടുകയായിരുന്നു. വീണു പരിക്കേറ്റ ഒന്നാം പാപ്പാൻ അർജുൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് രണ്ടാംപാപ്പാന്റെ നേതൃത്വത്തിൽ ആനയെ തളച്ചു സ്ഥിതിഗതികൾ ശാന്തമാക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട് പൂവ്വാട്ട്പറമ്പിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞിരുന്നു. താലപ്പൊലി മഹോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.
ആനയുടെ ആക്രമണത്തിൽ കൊമ്പിനും കാലിനും ഇടയിൽ കുടുങ്ങിയ പാപ്പാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൂടാതെ അഞ്ഞൂർ പാർക്കാടി പൂരത്തിനിടെയും ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തിൽ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ 46 വയസുള്ള വേണുഗോപാൽ ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവർക്കാണ് പരിക്കേറ്റത്.
തൃശൂരില്‍ ഉത്സവ സീസണ് ആരംഭിച്ചതോടെ ആന ഇടയുന്ന സംഭവം പതിവാകുന്നു. ജനുവരി, ഫെബ്രുവരി മാസത്തില്‍ നിരവധി തവണയാണ് വിവിധ ഇടങ്ങളില്‍ ആന ഇടഞ്ഞത്.
കാലാവസ്ഥാ വ്യതിയാനവും ജനുവരിയില്‍ മഞ്ഞ് കൂടിയതും ആന ഇടയുന്നത് കൂടാന്‍ കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക