പാലാരിവട്ടം മേൽപ്പാലം നിർമ്മാണ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. തിടുക്കത്തിൽ ഉദ്ഘാടനം നടത്തുന്നതിനുവേണ്ടി 2016 മഴക്കാലത്ത് പോലും നിർമ്മാണം നടത്തേണ്ടിവന്നു എന്നും കാരണം കാണിക്കാതെയും തങ്ങളുടെ വാദം കേൾക്കാതെയും ആണ് കരിമ്പട്ടികയിൽ പെടുത്തിയത് എന്നും കമ്പനി വാദിച്ചു.
നിർമ്മാണ രംഗത്ത് 1992 മുതൽ ഉള്ള കമ്പനി നൂറിലേറെ പദ്ധതികൾ പൂർത്തിയാക്കുകയുംചെയ്തിട്ടുണ്ട്. പൂർത്തിയാക്കിയ നൂറിലേറെ പദ്ധതികളിൽ 45 പദ്ധതികൾ കേരളത്തിലാണ് കമ്പനി പൂർത്തിയാക്കിയത്. നേരത്തെ സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കാൻ ആകാത്ത വിധം 5 വർഷത്തേക്ക് കമ്പനിയുടെ എ ക്ലാസ് ലൈസൻസ് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ റദ്ദാക്കിയിരുന്നു.
ഈ നടപടിയെ ചോദ്യംചെയ്ത് ആർ ഡി എസ് പ്രോജക്ട് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഇത് തള്ളിയതിനെത്തുടർന്ന് സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എച്ച് ജെ ദേശായി, ജസ്റ്റിസ് ബിജി അരുൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇപ്പോൾ കമ്പനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയെ തുടർന്ന് 2023 ഫെബ്രുവരിയിൽ നിർമ്മാണ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആർ ഡി എസ് പ്രോജക്ട് എംഡി സുമിത്ത് ഗോയലിനെ ഒന്നാം പ്രതിയാക്കി എടുത്ത പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയാണ്.
യുഡിഎഫ് സർക്കാറിന്റെ കാലത്ത് നിർമ്മിച്ച പാലം ഗതാഗതയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ച് പുതിയത് നിർമ്മിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക