മാനന്തവാടി: വയനാട്ടിലെ ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക വനംവകുപ്പ്. നിലവിൽ നാഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വനംവകുപ്പ് ഉറപ്പുനൽകി.
അന്തർസംസ്ഥാന ഏകീകരണ യോഗത്തിലാണ് കർണാടക ഉറപ്പുനൽകിയത്. അഞ്ചു ദിവസമായി ബേലൂർ മഖ്ന കേരളത്തിലേക്ക് വന്നിട്ടില്ല. ഇതോടെ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായിരിക്കുകയാണ്.
ബേലൂർ മഖ്ന നിലവിൽ കർണാടക വനത്തിനുള്ളിലാണ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.
2023 നവംബർ 30ന് ഹാസനിലെ ബേലൂരില്‍ നിന്നും പിടികൂടിയ മോഴയെ കർണാടക വനംവകുപ്പാണ് കേരളവുമായി അതിർത്തിപങ്കിടുന്ന മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നുവിട്ടത്.
പിന്നാലെ ജനവാസ മേഖലയിലെത്തിയ ആന പലമട സ്വദേശി അജീഷിനെ ആക്രമിച്ചു കൊന്നിരുന്നു. ഇതിനുപിന്നാലെയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.
കേരളാതിർത്തിയിൽ കടന്നാലേ ആനയെ മയക്കുവെടി വെയ്ക്കാനാകൂ. ട്രാക്കിംഗ് വിദഗ്ധനും ഷാർപ് ഷൂട്ടറുമായ നവാബ് അലി ഖാൻ ദൗത്യ സംഘത്തിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക