മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട് നടക്കും.
ലോക്സഭയിലേക്കുള്ള മൂന്നാം സീറ്റിന് പകരം രാജ്യസഭ സീറ്റ് നൽകാമെന്ന കോൺഗ്രസ് വാഗ്ദാനം നേതാക്കൾ യോഗത്തില്‍ ചർച്ച ചെയ്യും.
കോൺഗ്രസുമായുള്ള ചർച്ചയിൽ മൂന്നാം സീറ്റിന് പകരം രാജ്യസഭ സീറ്റ് ഉറപ്പായതോടെ ലോക്സഭയിലേക്ക് ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ചർച്ച സജീവമായിട്ടുണ്ട്.
നിലവിലെ എം.പിമാരിൽ ഒരാൾ രാജ്യസഭിലേക്ക് മത്സരിച്ച് ഒരു ലോക്സഭ സീറ്റിൽ പുതുമുഖത്തെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചയുണ്ട്. അന്തിമ തീരുമാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേതായിരിക്കും.
മലപ്പുറത്തിനും പൊന്നാനിക്കും പുറമേ തമിഴ്നാട് രാമനാഥപുരത്തെയും സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഷിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
രാജ്യസഭ സീറ്റ്, യുവപ്രാതിനിധ്യം എന്നിവയില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥ പുരത്ത് നവാസ്ഖനിയും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനിക്കാണ് സാധ്യതയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പേര് കുഞ്ഞാലിക്കുട്ടി നിർദേശിച്ചിരിക്കുകയാണ്. നിയമസഭയിലേയ്ക്ക് മത്സരിച്ചാൽ പരാജയപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിഎംഎ സലാമിന്റെ പേര് രാജ്യസഭയിലേയ്ക്ക് കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക