പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അൻപതുകാരിക്ക് ഗുരുതര പരിക്ക്. മേലെ ഭൂതയാർ ഊരിൽ നിന്ന് പുല്ല് വെട്ടാൻ പോയ വീരയെയാണ് കാട്ടാന ആക്രമിച്ചത്. വീരയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുല്ല് വെട്ടി തിരിച്ച് വരുമ്പോഴായിരുന്നു കാട്ടാന ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിട്ടും സംഭവസ്ഥലത്ത് എത്തിയില്ലെന്ന് പരാതി.
അതേസമയം, കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് കൊല്ലപ്പെട്ടത്. ആടിന് തീറ്റ ശേഖരിക്കാനായി വനാതിർത്തിയിലെ നടുമുള്ളി പുഴയ്ക്ക് സമീപം എത്തിയ നഞ്ചനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.
നഞ്ചൻ നടുമുള്ളി പുഴയുടെ തീരത്ത് ആടിന് തീറ്റ ശേഖരിക്കാനായി പോയത്. പുല്ല് വെട്ടുന്നതിനിടയിൽ കാടിറങ്ങി വന്ന ഒറ്റയാൻ നഞ്ചനെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മൂന്നാറിലും കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി,45) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10-ന് ആണ് സംഭവം.
കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സുരേഷ് കുമാർ. ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികൾക്കൊപ്പം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക