കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള വികസനം ആണെന്നും സമൂഹത്തിന്റെ വികസനത്തിന് ആവശ്യമായ വ്യവസായ പുനഃസംഘടന അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം.
തുല്യനീതിയും തുല്യപരിരക്ഷയും ലഭിക്കേണ്ടത് അനിവാര്യമാണെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്നും രാജ്യത്ത് ജീവിക്കാൻ പ്രത്യേക ആശങ്കകൾ ഉണ്ടാകാൻ പാടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തിക്തമായ അനുഭവങ്ങൾ ന്യൂനപക്ഷത്തിന് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്നും അരക്ഷിത ബോധം രാജ്യത്ത് ഉണ്ടാകുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് ലോകോത്തര നിലവാരത്തിലേക്ക് എത്താൻ ഇവിടുത്തെ മതനിരപേക്ഷത വിളനിലം ആകുമെന്നും എല്ലാവർക്കും ഒരുപോലെ കഴിയാൻ സാധിക്കുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളും അവരുടേതായ വിശ്വാസം പിന്തുടരുന്ന സമൂഹമാണ് എന്ന് തലയുയർത്തി നിന്ന് പറയാൻ നമുക്ക് സാധിക്കുമെന്നും വേർതിരിവുകൾ ഇവിടെ ഇല്ല എന്നതിനാലാണ് നമ്മൾ വേറൊരു തുരുത്തായി മാറുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്ന നാടാണ് കേരളം എന്നും നമ്മൾ കേൾക്കുന്ന വാർത്തകളിലേതു പോലുള്ള അനുഭവങ്ങൾ കേരളത്തിൽ ഉണ്ടാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലുള്ള വർഗീയ സംഘർഷവും ഇല്ലാത്ത നാടാണ് കേരളം എന്ന് പറഞ്ഞ മുഖ്യമന്ത്രി സാമൂഹ്യ സുരക്ഷിതത്വം ഇവിടെ ഉറപ്പു നൽകുന്നു എന്നും പറഞ്ഞു.
സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇങ്ങനെ നിലനിൽക്കുന്നതിന് കാരണം സർക്കാർ മാത്രമല്ലെന്നും നാട്ടിലെ ജനങ്ങൾ കൂടിയാണെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക