കോഴിക്കോട്: കോഴിക്കോട് കാക്കയത്ത് കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്കാരം നടക്കുക.
എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കാട്ടുപോത്തിനെ വെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ട സാഹചര്യത്തിൽ മയക്കു വെടി വെക്കാനുള്ള നടപടികളും ഇന്നുണ്ടാകും. കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ ഇന്ന് ഹർത്താൽ നടത്തുന്നുണ്ട്. വന്യ ജീവി ആക്രമണങ്ങളിൽ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
വന്യജീവികൾ ജനവാസ മേഖലയിലെത്തി അക്രമം നടത്തുന്നതിൽ വനംവകുപ്പിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലണം എന്ന് അബ്രഹാമിന്റെ മകൻ പറഞ്ഞു. വേനൽ കടുക്കുന്നതിനാലാണ് വന്യജീവികൾ ജനവാസ മേഘലയിലേക്ക് ഇറങ്ങുന്നതെന്നും കരുതൽ വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
അബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഇന്ന് കൈമാറുമെന്ന് മന്ത്രി എ കെ ശശിധരൻ അറിയിച്ചു. കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടു.
അതേസമയം, തൃശൂർ പെരിങ്ങൽകുത്തിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിലും പ്രതിഷേധം കടുക്കുന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വൽസയാണ് ഇന്നലെ കൊല്ലപ്പെട്ടത്. കാട്ടിൽ വന വിഭവം ശേഖരിക്കാൻ ചെന്ന ഇരുവരെയും ആന ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക