കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ ദൃശ്യമായി. കേരളത്തിൽ വിശുദ്ധ റമദാൻ മാസത്തിന് നാളെ ആരംഭം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.
അതേസമയം, മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്നാണ് റമദാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍. ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന് നോമ്പ്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന് മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
റമദാന് നോമ്പില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണം, പാനീയങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ഉപവാസം ഓര്‍മ്മിപ്പിക്കുന്നു.
റമദാന് നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ചന്ദ്രപ്പിറ കാണുന്നത് അനുസരിച്ചാണ് റമദാന് വ്രതാരംഭത്തിനുള്ള ദിനം കണക്കു കൂട്ടുന്നത്. ഒൻപത് വയസ് കഴിഞ്ഞ എല്ലാവരും റമദാന് വ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക