സംസ്ഥാനത്ത് മുണ്ടിനീര് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ ഈ മാസം മാത്രം 2,205 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുണ്ടിനീര് അതിവേഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്.
മുണ്ടിനീര് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്. എന്നാൽ, അഞ്ച് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഏകദേശം രണ്ട് മുതൽ നാല് ആഴ്ചവരെയാണ് ഈ വൈറസിന്റെ കാലയളവ്. ഇതിന് ശേഷം ലക്ഷണങ്ങൾ പ്രകടമാകും.
തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മുണ്ടിനീര് ആരംഭിക്കുന്നത്. ദിവസങ്ങൾ കഴിയുംതോറും ഉമിനീർ ഗ്രന്ഥികൾ വീർക്കും. മോണോവാലന്റ് വാക്സിൻ, ബൈവാലന്റ് മീസിൽസ്-മംപ്സ് വാക്സിൻ, ട്രിവാലന്റ് മീസിൽസ്-മംപ്സ്-റൂബെല്ല വാക്സിൻ എന്നിവയാണ് ഈ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകളെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ഗുരുതരമായേക്കാം.മുണ്ടിനീര് ചില കേസുകളിൽ മസ്തിഷ്ക വീക്കത്തിനോ കേൾവിക്കുറവിനോ കാരണമാകും.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗബാധിതരായ വ്യക്തികളുടെ ശ്വാസത്തിലൂടെ പുറത്ത് വരുന്ന ഉമിനീരിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ഉമിനീർ ഗ്രന്ഥികൾ വീർത്തുവരിക, തൊണ്ടവേദന, പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് ബാധിച്ച എല്ലാ വ്യക്തികളിലും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോഗം സുഖപ്പെടുന്നതിന് രണ്ടാഴ്ചയോളം സമയമെടുക്കും.
വാക്സിനേഷന്റെ അഭാവം മുതൽ പ്രതിരോധശേഷി കുറയുന്നത് വരെ, മുണ്ടിനീര് ഉണ്ടാകാൻ നിരവധി കാരണങ്ങളുണ്ട്. എച്ച്ഐവി/ എയ്ഡ്സ് തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവർ, കീമോതെറാപ്പിക്ക് വിധേയരായവർ തുടങ്ങി രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് മുണ്ടിനീർ ഉണ്ടാകാനും ലക്ഷണങ്ങൾ ഗുരുതരമാകാനും സാധ്യതയുണ്ട്.
മുണ്ടിനീരിന് പ്രത്യേക ചികിത്സയില്ല. അതിനാൽ, രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരീരത്തിന് ആവശ്യമായ വിശ്രമം, ജലാംശം എന്നിവ ലഭ്യമാക്കുക. പനി, തലവേദന എന്നീ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് വേദനസംഹാരികൾ ഉപയോഗിക്കാം. വൈറസ് വ്യാപനം തടയുന്നതിന് രോഗബാധിതരായ വ്യക്തികളിൽ നിന്ന് അകലം പാലിക്കുക. മുണ്ടിനീര് തടയാൻ ഫലപ്രദമായ മാർഗം വാക്സിനേഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക