രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. മാർച്ച് 27 ന് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് കോടതി സമൻസ് അയച്ചു. ചയ്ബാസയിലെ എംപി-എംഎൽഎ കോടതിയാണ് അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് നേരിട്ട് ഹാജരാകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്.
ബിജെപി നേതാവായ പ്രതാപ് കത്തിയാർ 2018 ൽ രാഹുൽ ഗാന്ധി നടത്തിയ ബിജെപി വിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത കേസിലാണ് കോടതി ഇപ്പോൾ രാഹുൽഗാന്ധിക്ക് സമൻസ് അയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി 2018 ൽ നടത്തിയ ബിജെപി വിരുദ്ധ പ്രസ്താവനയിൽ ‘ഏത് കൊലയാളിക്കും ഇപ്പോൾ ബിജെപി പ്രസിഡന്റ് ആകാം’ എന്ന് പരാമർശം നടത്തിയിരുന്നു. ഇതാണ് കേസിന് ആസ്പദമായ സംഭവം.
കേസുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ രാഹുൽഗാന്ധിയോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും രാഹുൽഗാന്ധി ഹാജരായിരുന്നില്ല. ഓൺലൈൻ കോൺഫറൻസ് വഴി കഴിഞ്ഞ മാസം ഹാജരാകാം എന്ന് രാഹുൽ അറിയിച്ചെങ്കിലും കോടതി അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
അനുമതി നിഷേധിച്ചതിന് പിന്നാലെ നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയക്കുകയും ചെയ്തു. രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന ഈ സമയത്ത് കോടതി നടപടികൾ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും കനത്ത തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക