കൊച്ചി: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ മുഖ്യപ്രതികൾക്ക് കാർ വാടകയ്ക്ക് നൽകിയവരാണു രണ്ടുപേരും.
ഇന്നലെ രാവിലെ രാവിലെ ഏഴു മണിയോടെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽനിനിന്നു മൂന്നു യുവാക്കളെ തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ കാറിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാർ പിന്നീട് തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണു വിവരം.
നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് സൂചന. വാഹനം വാടകയ്ക്ക് കൊടുക്കുന്നതിലെ ഇടനിലക്കാരടക്കം രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോകുന്നതിനിടെ പ്രതികൾ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവരമുണ്ട്. ഇതും മൊബൈൽ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പ്രതികൾ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാർ ആലുവ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ വാഹനം വാടകയ്ക്ക് എടുത്ത പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ സുരേഷ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. വിദേശത്തു നിന്നു വന്ന സുഹൃത്തിനു ഉപയോഗിക്കാനാണ് കാർ വാടകയ്ക്കെടുത്തു നൽകിയതെന്നാണ് ഇയാൾ നൽകിയിട്ടുള്ള മൊഴി. ഈ കാർ എങ്ങനെ പ്രതികൾക്ക് കിട്ടിയെന്നറിയില്ലെന്നാണ് എഎസ്ഐയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക