ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ആറു ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചിരിക്കുന്നത്. മൂന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്.
മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ കെജ്രിവാളാണെന്ന് ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് കെജ്രിവാളാണ്. നയം രൂപീകരിക്കുന്നതിൽ അദ്ദേഹം നേരിട്ട് പങ്കുവഹിച്ചിരുന്നു. കോടിക്കണക്കിന് രൂപ കെജ്രിവാൾ അഴിമതിയിലൂടെ ഉണ്ടാക്കി. ഈ പണമാണ് ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചു.
ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 45 കോടി ഉപയോഗിച്ചു. ഹവാല വഴിയും പണം എത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഗോവയിലേക്കുമാണ് പണം എത്തിച്ചത്. 100 കോടിയുടെ കോഴ ഇടപാടു വഴി, സൗത്ത് ഗ്രൂപ്പിന് 600 കോടിയാണ് ലാഭമുണ്ടായത്. കോഴ ഇടപാടില്‍ ഇടനിലക്കാരനായത് മലയാളിയായ വിജയ് നായരാണ്. വാട്സ് ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായുണ്ട് എന്നും ഇഡി കോടതിയെ അറിയിച്ചു.
അതേസമയം മാപ്പുസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെതിരെ ഇ.ഡി ആരോപണമുന്നയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. മാപ്പുസാക്ഷികളെ വിശ്വസിക്കാനാകില്ല. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ഇ.ഡി വ്യക്തമാക്കിന്നില്ല. ഇ.ഡിയുടെ വാദങ്ങൾ പരസ്പര ബന്ധമില്ലാത്തതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകർ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക