ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് വർണാഭമായ തുടക്കം. 6.40തോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. ലേസർ ഷോയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്.
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരും സംഗീതജ്ഞൻ എ.ആർ റഹ്മാനും ഗായകൻ സോനു നിഗവുമെല്ലാം പാട്ടും മറ്റു കലാപരിപാടികളുമായി കാണികളെ ആവേശത്തിലാഴ്ത്തി. മോഹിത് ചൗഹാന്റെയും നീതിയ മോഹന്റെയും ഗാനങ്ങളും നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ പുളകം കൊള്ളിച്ചു.
ഇതിന് പിന്നാലെ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയർമാൻ അരുൺ സിംഗ് ധുമാൽ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവർ വേദിയിലേക്ക് എത്തി. ഒപ്പം റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസ് വേദിയിൽ വന്നു. ഒടുവിൽ ഉദ്ഘാടന പരിപാടികൾക്ക് അവസാനം കുറിച്ച് ഐപിഎൽ ട്രോഫിയുമായി ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്വാദും രംഗത്തെത്തി.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികൾ. ടോസ് നേടിയ ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 31മത്സരങ്ങളിലാണ് ആർസിബിയും സിഎസ്കെയും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 20 തവണയും വിജയം ചെന്നൈക്കൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക