നിരക്ഷരരായ യുവാക്കളെക്കാൾ ഇന്ത്യയിൽ തൊഴിലായ്മ അനുഭവിക്കുന്നത് ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്ന റിപ്പോർട്ട് പുറത്തുവിട്ട് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. 3.4 ശതമാനമാണ് എഴുതാനോ വായിക്കാനോ അറിയാത്തവർക്കിടയിൽ തൊഴിലില്ലായ്മ എങ്കിൽ ബിരുദധാരികളായവരുടെ തൊഴിലില്ലായ്മ നിരക്ക് 29.1% ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
18.4% ആണ് സെക്കൻഡറി തലം വരെ മാത്രം പഠിച്ചവർക്കിടയിൽ തൊഴിലില്ലായ്മ ഉള്ളത് എന്നും റിപ്പോർട്ട് പറയുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ഇന്ത്യൻ യുവാക്കൾ കഠിനമായ തൊഴിൽ അനുഭവിക്കുന്നുണ്ട് എന്നും തൊഴിലായ്മയുടെ തോത് ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചു വരികയാണെന്നും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
വിപണിയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരവും രാജ്യത്തെ തൊഴിൽ ശക്തിയുടെ നൈപുണ്യവും തമ്മിൽ വലിയ അന്തരം ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലെ വിദ്യാഭ്യാസ രീതിക്കു നേരെ വിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ഇപ്പോൾ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
വിദ്യാസമ്പന്നരായ യുവാക്കൾക്ക് മതിയായ പ്രതിഫലം നൽകുന്ന ജോലി കാർഷികേതര മേഖലകളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്നില്ല എന്നും ആഗോളനിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ എന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽരഹിതരായി തുടരുന്നത് ഇന്ത്യയിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ്. നഗര പ്രദേശങ്ങളിലാണ് ഗ്രാമീണ മേഖലയെക്കാൾ കൂടുതൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക