തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി നിതീഷിനെതിരെ മറ്റൊരു കേസ് കൂടി. നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടിയെടുത്ത് പൊലീസ്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതെന്ന കേസാണ് നിതീഷിനെതിരെ ചുമത്തിയത്. വിവാഹദോഷം മാറാനെന്ന പേരിൽ പ്രതീകാത്മക കല്യാണം കഴിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം ഉണ്ടാകുമെന്ന് എന്ന് വിശ്വസിപ്പിച്ച് പലവട്ടം ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. നിതീഷിനെതിരെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് ഇതിന് മുൻപ് കേസെടുത്തിരുന്നു.
കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്ന വ്യക്തിയെയും ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് നിതീഷ് അറസ്റ്റിലാകുന്നത്. മരിച്ച വിജയന്റെ മകളുമായി നീതിഷിന് വിവാഹത്തിന് മുൻപ് ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ നാണക്കേട് ഭയന്ന് ജനിച്ച് അഞ്ചാം ദിവസം കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്താൻ വിജയനും കൂട്ട് നിന്നിരുന്നു. വീടിനടുത്ത് തൊഴുത്തിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടി എന്നാണ് നിതീഷ് പൊലീസിന് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ഇയാൾ തുടർന്നുള്ള ചോദ്യം ചെയ്യലിൽ മൊഴി മാറ്റിയിരുന്നു. 2016 ലാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ വാക്കു തർക്കത്തെ തുടർന്നാണ് നിതീഷ് വിജയനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നത്. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യാൻ വിജയന്റെ ഭാര്യ സുമവും മകൻ വിഷ്ണുവും ഒപ്പം നിന്നതായി പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക