പ്രസിദ്ധമായ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന്. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു.
ഉത്സവ ഒരുക്കങ്ങൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തുക. പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിയിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് സന്ദർശന അനുമതി.
പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക. എ ഡി എം ജ്യോതി ബി, പീരുമേട് തഹസിൽദാർ സണ്ണി ജോർജ്, കുമളി വില്ലേജ് ഓഫീസർ, വനം – റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
വർഷത്തിൽ ഒരേയൊരു ദിവസംമാത്രം മനുഷ്യർക്ക് പ്രവേശനം അനുവദിക്കുന്ന, ക്ഷേത്രമെന്ന നിലയിൽ പ്രസിദ്ധമാണ് മംഗളാദേവി ക്ഷേത്രം. ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് ഇവിടമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക