സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൾ റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ധന ശേഖരണം 30 കോടി കടന്ന് മുന്നോട്ട്. ലോകമെമ്പാടുമുള്ള മലയാളികളാണ് അബ്ദുൽ റഹീമിന്റെ മോചനത്തിനായി കൈകോർത്തത്.
34 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനായി ആകെ വേണ്ടത്. മൊബൈൽ ആപ്പ് നിർമ്മിച്ചും ബാങ്ക് അക്കൗണ്ട് വഴിയും ഒക്കെയാണ് അബ്ദുൽ റഹീമിനായി ധന ശേഖരണം നടത്തുന്നത്. നാലു കോടി രൂപ മാത്രമാണ് ഇനി മൂന്നു ദിവസത്തിനുള്ളിൽ സമാഹരിക്കേണ്ടത്. ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഓഡിറ്റിങ്ങിനു വേണ്ടിയും അബ്ദുൽ റഹീമിനായി ധനസമാഹരണം നടത്തുന്ന ആപ്പ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഇന്ന് വൈകുന്നേരം 4.30ന് ശേഷം സേവനം പുനഃസ്ഥാപിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. വധശിക്ഷ കാത്ത് അൽഹായിർ ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. റിയാദിലെ സാമൂഹ്യ സംഘടനാ പ്രതിനിധികൾ അടങ്ങുന്ന കൂട്ടായ്മയും റഹീമിന് നിയമസഹായം നൽകുന്നതിനായി രൂപീകരിച്ചിട്ടുണ്ട്.
ദിയാപണമായ 34 കോടി രൂപ കണ്ടെത്താൻ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യൻ എംബസിയോട് ആവശ്യപ്പെടുകയും സൗദി രാജാവിന് ദയാഹർജി നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീർപ്പ് നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക