ഡല്‍ഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടാക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഗുജറാത്തിൽ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് പിടിയിലാക്കിയത്. ഞായറാഴ്ചയാണ് ബൈക്കിൽ വന്ന അക്രമി സംഘം സൽമാന്റെ വീടിനുനേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.
തിങ്കളാഴ്ച രാത്രി രണ്ട് പ്രതികളെ ഗുജറാത്തിലെ ഭുജിൽ നിന്നാണ് പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ഇവരെ മുംബൈയിലേക്ക് എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം അഴിച്ചുവിട്ടത്. നാല് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്ന് കളഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാനുമായി ഫോണിൽ സംസാരിച്ചു. ഷിൻഡെ മുംബൈ പൊലീസ് കമ്മീഷണറുമായി ചർച്ച നടത്തുകയും നടന്റെ സുരക്ഷ വർധിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.
ഗുണ്ടാത്തലവന്മാരായ ലോറൻസ് ബിഷ്ണോയിയുടെയും ഗോൾഡി ബ്രാറിന്റെയും ഭീഷണി കാരണം 2022 നവംബർ മുതൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും മുംബൈ പൊലീസ് സൽമാന് അനുമതി നല്‍കിയിട്ടുണ്ട്. 2022ല്‍ വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തിപ്പെടുത്തിയത്. തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക