പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ട് എസ് അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെ ആണ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിലെ പ്രതികളായ എ പി പി ശ്യാം കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്ദുൽ ജലീൽ, എന്നിവർക്കാണ് അന്വേഷണവുമായി സഹകരിക്കണമെന്നും മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നുമുള്ള ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജനുവരി 21 നാണ് മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ എൻ അജിത് കുമാറിന്റെ ഭാര്യ അനീഷ്യയെ പരവൂർ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തുള്ള വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷ്യയുടെ മരണത്തിനു പിന്നാലെ ചില ഉന്നത ഉദ്യോഗസ്ഥർ സഹപ്രവർത്തകർ എന്നിവരിൽ നിന്നും കടുത്ത മാനസിക സമ്മർദ്ദം ഇവർ നേരിട്ടുവെന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.
വിവരാവകാശ നിയമ പ്രകാരം കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ അവധിയെടുക്കാതെ ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ അപേക്ഷ ലഭിച്ചതിന് പിന്നിൽ അനീഷ്യ ആണെന്ന് ചിലർ സംശയിക്കുകയും വിവരാവകാശം പിൻവലിക്കണമെന്നും തങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത് എന്നും ചിലർ അനീഷ്യയെ ഭീഷണിപ്പെടുത്തിയെന്നും അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മരിക്കുന്നതിന് തലേദിവസം നടന്ന എപിപിമാരുടെ യോഗത്തിൽ പരസ്യപ്പെടുത്തിയത് അവരെ മാനസികമായി തളർത്തിയിരുന്നതായും അനീഷ്യയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതികളിൽ കേസ് ഇല്ലാത്ത ദിവസങ്ങളിൽ ഓഫീസിൽ എത്തി കേസുകൾ പഠിക്കുകയും ഓഫീസ് ജോലികൾ ചെയ്യുകയും വേണമെന്ന ചട്ടം നിലനിൽക്കെ ഓഫീസിൽ എത്താതെ അടുത്ത ദിവസം എത്തി ചിലർ ഒപ്പിടുന്നത് അനീഷ്യ ചോദ്യം ചെയ്യുകയും ഇതിന്റെ വൈരാഗ്യത്തിൽ ചിലർ അനീഷ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക