ഒരു സ്ഥാനാർഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ലെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ ഉന്നയിക്കുന്ന സൈബർ ആക്രമണ പരാതി നുണ ബോംബെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സൈബർ ആക്രമണ പരാതി 20 ദിവസം മുൻപ് നൽകിയിട്ടും മുഖ്യമന്ത്രിയും പോലീസും എവിടെയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ചോദിച്ചു. കെ കെ രമ, ഉമാ തോമസ് തുടങ്ങിയവരെ സിപിഐഎം നേതാക്കൾ പരസ്യമായി അപമാനിച്ചപ്പോൾ കെ ശൈലജ എവിടെയായിരുന്നുവെന്ന് ചോദിച്ച സതീശൻ എം എം മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും സിപിഐഎം പാനൂരിലെ ബോംബ് പൊട്ടി ക്ഷീണിച്ചിരിക്കുകയാണ് എന്നും ആരോപണം ഉന്നയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷനേതാവ് വി ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. പാനൂരിൽ സിപിഐഎം ബോംബ് നിർമ്മിച്ചത് യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ ആണെന്ന് ആരോപിച്ച അദ്ദേഹം ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും ചില സീറ്റുകളിൽ സിപിഐഎം ബിജെപി ധാരണയുണ്ട് എന്നും ആരോപണം ഉന്നയിച്ചു.
സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലിൽ ക്യാമറ വയ്ക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ബോംബ് ക്ഷീണത്തിലാണ് എൽഡിഎഫ് എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക