മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്.
തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. സ്റ്റേജിലുണ്ടായ പ്രവർത്തകർ വേഗത്തിൽ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രചാരണ പരിപാടികൾ താത്കാലികമായി നിർത്തിവച്ചു.
അടിയന്തര ചികിത്സ ലഭിച്ചതിനു ശേഷം നിതിൻ ഗഡ്കരി താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. “മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി”, നിതിൻ ഗഡ്കരി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയിൽ എത്തിയത്. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേൽ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന നാഗ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു ഗഡ്കരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക