ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലേക്കായി ടീമിനെ വിടാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ വേദിമാറ്റുകയോ ഹൈബ്രിഡ് മോഡലിൽ നടത്തുകയോ ചെയ്യണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ടൂർണമെന്റ് വേദിയിൽ മാറ്റം വരുത്തുകയോ ഹൈബ്രിഡ് മോഡലിൽ നടത്തുകയോ ചെയ്യണമെന്ന് ക്രിക്കറ്റ് ബോർഡ് നിർദേശിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നിലവിൽ മികച്ചതല്ലെന്നും ബിസിസിഐക്ക് പാകിസ്താൻ സന്ദർശിക്കണമെങ്കിൽ കേന്ദ്രസർക്കാർ അനുമതി ആവശ്യമാണെന്നും വ്യക്തമാക്കി. 2013ലാണ് ഇരുടീമുകളും തമ്മിൽ അവസാനമായി മത്സരിച്ചത്. 1996 ലോകകപ്പിന് ശേഷം ഇതുവരെ ഐസിസി ടൂർണമെന്റൊന്നും പാകിസ്താനിൽ നടന്നിട്ടില്ല.
ക്രിക്കറ്റ് പരമ്പരകൾ പുഃനസ്ഥാപിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ പോലും പാകിസ്താനിൽ കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. പാകിസ്താൻ മികച്ച ടെസ്റ്റ് ടീമാണെന്നും അവരുടെ ബൗളിങ് യൂണിറ്റ് കരുത്തുറ്റതാണെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു. മുൻ താരങ്ങളായ ആദം ഗിൽക്രിസ്റ്റും മൈക്കിൽ വോണുമായുള്ള സംഭാഷണത്തിലാണ് രോഹിത് ധൈര്യപൂർവ്വം നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക