തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് നാളെ നടക്കും. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും.
ഇനിയുള്ള 24 മണിക്കൂറുകൾ നിശബ്ദത പ്രചാരണത്തിലൂടെ തരംഗം സൃഷ്ടിക്കാമെന്നുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രതീക്ഷകളാണ്. പ്രചാരണ കോലാഹലങ്ങൾ ഇല്ലാതെ സ്ഥാനാർഥികൾ വീട് കയറി വോട്ട് അഭ്യർഥിക്കുന്ന മണിക്കൂറുകളാണ് ഇനി. 20 ലോക്സഭാ മണ്ഡലങ്ങളിലും ഇതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടമായ നാളെ രാജ്യത്ത് കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിനു പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം ഉപയോഗിക്കുക.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായതോടെ സംഘർഷ സാധ്യത കണക്കിലെടുത്തു എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ വിലക്കുണ്ട്.
അതെസമയം, സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈഎസ്പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ /സിവില്‍ പൊലീസ് ഓഫീസര്‍മാരും ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക