തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നാളെ (ഏപ്രില്‍ 26) രാവിലെ ഏഴിന് ആരംഭിക്കും. വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. ഇത്തവണ 18-19 പ്രായക്കാരായ 5,34,394 കന്നിവോട്ടര്‍മാര്‍മാരാണ് സംസ്ഥാനത്ത് ഉള്ളത്. ആകെ 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര് സ്ത്രീകളാണെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്.
പ്രായ, ലിംഗ ഭേദമന്യേ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മല്‍സര രംഗത്തുള്ളത്.
പോളിങ് ബൂത്തുകളില്‍ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
അതേസമയം, മൊബൈല്‍ ഫോണില്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്ക് തത്സമയം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോള്‍ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക