മൂന്ന് ഇന്ത്യക്കാര്‍ക്ക് ഒരായുസിനും അപ്പുറത്തെ ശിക്ഷ വിധിച്ച് ദുബായ് കോടതി. 517 വര്‍ഷത്തെ തടവാണ് ആയിരക്കണക്കിനാളുകളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. ദുബായ് മീഡിയ സിറ്റിയില്‍ എക്സ്റ്റെന്‍ഷ്യല്‍ എന്ന ഫോറെക്സ് ട്രേഡിങ് കമ്പനി നടത്തിയിരുന്ന ഗോവന്‍ സ്വദേശികള്‍ക്കാണ് അപൂര്‍വമായ ശിക്ഷ ലഭിച്ചത്.
കമ്പനി ഉടമസ്ഥനും മാനേജരും ഉടമസ്ഥന്റെ ഭാര്യയുമാണ് ശിക്ഷിക്കപ്പെട്ടവര്‍. വിദേശനാണയ വിനിമയ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വലിയ വരുമാനം വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരില്‍നിന്ന് പണം കൈപ്പറ്റിയത്. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് പണം കൃത്യമായി നല്‍കിയിരുന്നു. ക്രമേണ പണം നല്കുന്നതില് വീഴ്ച വന്നു. പണം വക മാറ്റി ചെലവഴിച്ചതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ജൂലായ് 2016 -ല്‍ കമ്പനിയുടെ ഓഫീസ് സാമ്പത്തിക വികസന വിഭാഗം അടച്ചു പൂട്ടി. ഇവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ നിരവധി സിവില്‍ കേസുകളിലും വാദം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക