യാഥാസ്ഥിതികതയുടെ മുഖമുദ്രയായിറങ്ങി അലസ സൗന്ദര്യത്തിന്റെ ഭാഗമായി മാറിയ വസ്ത്രമാണ് പർദ്ദ. കറുത്ത നിറത്തിൽ ശരീരമാകെ മറയ്ക്കുന്ന വസ്ത്രം എന്നതിലുപരി അടുത്തകാലം വരെ പർദ്ദയ്ക്ക് മറ്റു വിശേഷണങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ കാലം മാറിയതോടെ പർദ്ദയും മുഖം മിനുക്കിയിരിക്കുകയാണ്. പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ട്രെൻഡിയിയി വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവർക്കായി പർദ്ദയും മാറി. ഒരു കറുത്ത കുപ്പായവുമിട്ട് കല്യാണത്തിനും മരണത്തിനും ഒരുപോലെ പങ്കെടുത്തിരുന്ന കാലം മാറി. ഓരോ അവസരങ്ങൾക്കുമായി ഇന്ന് പ്രത്യേകം പ്രത്യേകം പർദ്ദകളായി. കല്യാണത്തിനണിയാൻ ഒരു സ്റ്റൈൽ കോളേജിൽ പോകുമ്പോൾ മറ്റൊന്ന് തുടങ്ങി ബ്രൈഡൽ പർദ്ദകൾ പോലും ഇന്ന് വിപണിയിൽ സുലഭം.
പല വർണങ്ങളിലും പർദ്ദ ഇന്ന് സുലഭമാണെങ്കിലും കറുപ്പിന് തന്നെയാണ് ഏറ്റവും ഡിമാൻഡ്. കറുപ്പിനോടൊപ്പം വ്യത്യസ്ത വർണങ്ങൾ ചേർത്ത് തുന്നിയെടുക്കുന്ന പർദ്ദകൾ ഇന്ന് ഏറെ ട്രെൻഡിയാണ്. 500 രൂപ മുതൽ 5000 രൂപ വരെയാണ് ഇവയുടെ വില.
ഇന്ത്യൻ ഡിസൈനുകളെക്കാൾ വിപണിയിൽ മുന്നിട്ട് നിൽക്കുന്നത് ദുബായ് ഡിസൈനുകളാണ്. ഇന്തോനേഷ്യ, കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്രാൻഡഡ് പർദ്ദകൾക്കും ആവശ്യക്കാരേറെയാണ്.
പർദ്ദയിലെ പ്രധാന പരീക്ഷണങ്ങളെല്ലാം നടക്കുന്നത് കൈകളിലാണ്. സ്ലീവിന്റെ അറ്റത്ത് ചിത്രപ്പണികളും അലങ്കാരപ്പണികളും ചെയ്ത സിമ്പിൾ പർദ്ദകൾ ഏത് പ്രായക്കാർക്കും ഉപയോഗിക്കാം. ബെൽ സ്ലീവുകളുള്ള പർദ്ദയാണ് മറ്റൊരു താരം. തൂങ്ങി നിൽക്കുന്നത് കൈകളാണ് ഇവയ്ക്കുള്ളത്. പർദ്ദയിലെ ട്രെൻഡി ഐറ്റമാണ് ‘ഫറാഷ’. ഇതിന്റെ കൈകൾക്ക് ആറിഞ്ച് നീളം മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ധരിച്ചു കഴിഞ്ഞാൽ കൈകൾ കൈപ്പത്തി വരെയുണ്ടാകും. അതായത് കൈപ്പത്തി മുതൽ മുകളിലോട് ആറിഞ്ച് വരെ കൈയും ബാക്കി പർദ്ദയുടെ ബോഡിയുമാണ്. കൈകൾ നീട്ടിപ്പിടിച്ചാൽ വവ്വാൽ ചിറകു വിടർത്തിയ പോലുണ്ടാകും.
കല്യാണത്തിന് ധരിക്കാൻ സാരി വേണോ പർദ്ദ വേണോ എന്ന് സംശയമുള്ളവർക്ക് സാരി പർദ്ദ തിരഞ്ഞെടുക്കാം. സാരിയുടെ ഞൊറിവുകൾ പോലെ പർദ്ദയുടെ താഴ്ഭാഗത്തു ഞൊറിവുകൾ ഉള്ളതരം പർദ്ദയാണിത്. ഞൊറികളിൽ ഡിസൈനുകളുള്ളവയും ലഭ്യമാണ്. നാലായിരത്തിന് മുകളിലാണ് വില.
കോളേജുകുമാരികൾക്ക് ഏറ്റവും പ്രിയം ഫ്രണ്ട് ഓപ്പൺ പർദ്ദകളോടാണ്. പർസാനിയ, ഇറാനി, വേംപയർ, ബട്ടർഫ്ളൈ, ജീൻസ് പർദ്ദകളാണ് യുവതികൾ ഡെയിലി വെയറായി തിരഞ്ഞെടുക്കുന്നത്.
പർദ്ദയോടൊപ്പം തന്നെ ട്രെൻഡിയായി മാറിക്കൊണ്ടിരിക്കുന്ന മറ്റൊന്നാണ് ഹിജാബുകൾ. പർദ്ദ അതിന്റെ പൂർണതിയിലെത്തണമെങ്കിൽ ഒപ്പം ഹിജാബും വേണം. പല നിറത്തിലും താരത്തിലുമുള്ള ഹിജാബുകൾ വിപണിയിൽ ലഭ്യമാണ്. 250 മുതൽ 2500 വരെ വിലയുള്ളവയുണ്ട്. പർദ്ദയോടൊപ്പം അണിയാൻ സ്കാർഫുകൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്. കാശ്മീരി, ഇന്തോനേഷ്യൻ,മലേഷ്യൻ കോട്ടൺ സ്കാർഫുകൾ വിപണിയിലെ താരങ്ങളാണ്. ഏത് തരം വസ്ത്രത്തോടൊപ്പവും ഇവ അണിയാമെന്നത് മറ്റൊരു പ്രത്യേകത. പരമ്പരാഗതമായ ഡിസൈനുകളിൽ വലിയ മാറ്റങ്ങളില്ലാതെയാണ് മുഖം മൂടുന്ന നിക്കാബുകൾ ഇപ്പോളും വിപണിയിലെത്തുന്നത്. പരമ്പരാഗത ഇസ്ലാം വേഷത്തിന്റെ ഭാഗമായ നിക്കാബുകൾ പലനിറങ്ങളിൽ ഇറങ്ങുന്നുണ്ടെങ്കിലും കറുപ്പിന് തന്നെയാണ് മുൻഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക